Saturday, August 28, 2010

ഫോര്‍ത്ത്‌ ഫോറം പോസ്‌റ്റിലെ ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌

ഫോര്‍ത്ത്‌ ഫോറം പോസ്‌റ്റിലെ ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ (ഫ്രീലാന്‍സര്‍)
കുബേര പുത്രനായ രാഹുല്‍ഗാന്ധിതന്നെ ലോകസഭയില്‍ എത്തിച്ച സ്വന്തം കുചേല ഗ്രാമമായ അമേത്തിയില്‍ ഈയ്യിടെ രാപകല്‍ ഒരു കുചേല കുടില്‍ പാര്‍ക്കുകയുണ്ടായി. ഈ നേരത്ത്‌ തന്നെ സേവിക്കാനെത്തിയ എല്ലാ മാധ്യമപ്പടയേയും ചെറിയ ഗാന്ധി ആട്ടിപായിച്ചു. ഇതിന്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയ വിശദീകരണം: സാധാരണക്കാരുമായി അടുക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകരുടെ സാമീപ്യം തടസം നില്‍ക്കുമെന്നാണ്‌.

ജനത്തിന്റെ നാവാണ്‌ പത്രപ്രവര്‍ത്തകന്‍ എന്നാണ്‌ പഴഞ്ചൊല്ല്‌. കാരണം പാല്‍ക്കാരനും, പത്രക്കാരനുമില്ലാതെ ലോകത്തെവിടെയും പ്രഭാതങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ ഒരു ദരിദ്ര്യരാജ്യത്തിലെ ജനാധിപത്യത്തിന്റെ നാലാതൂണാണെന്ന്‌ വിശേഷിപ്പിക്കുന്ന ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ വര്‍ക്കേഴ്‌സ്‌, റിയല്‍ എസ്‌റ്റേറ്റ്‌ ഏജന്റ്‌മാരെ പോലെയാണെന്ന്‌ നാളെ ഭാരതം ഭരിക്കേണ്ട പുതിയ ഗാന്ധിമാര്‍ കരുതുമ്പോള്‍ വരും കാലത്ത്‌ നമ്മുടെ മാധ്യമ പ്രൊഫഷനിലിസ്റ്റുകളുടെ ഭാവി എന്തായിരിക്കുമെന്ന്‌ ഒന്ന്‌ ചിന്തിച്ച്‌ നോക്കിയേ!

വരുംകാല ഇന്ത്യയില്‍ രാഹുല്‍ഗാന്ധി പ്രധാന മന്ത്രിയാവുകയും അദ്ദേഹം പ്രതിഷ്‌ഠിക്കുന്ന പ്രസിഡണ്ടും, സ്‌പീക്കറുമുണ്ടാവുകയും ചെയ്‌താല്‍ ലോക്‌സഭാ നടപടികള്‍ ഇന്നത്തെ പോലെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ വര്‍ക്കേഴ്‌സിന്‌ അനുമതിയുണ്ടാകുമോ എന്നകാര്യം സംശയമാണ്‌.

രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അത്രമാത്രം അധ:പതിച്ച്‌ പോയിരിക്കുന്നു നമ്മുടെ മാധ്യമലോകം. അക്കാദമിക്ക്‌ പ്രൊഫഷനിലസത്തിന്റെ തള്ളിക്കയറ്റത്തില്‍ ധാര്‍മ്മികത ചതഞ്ഞ്‌ പോയി. പുതിയ മാധ്യമപ്രവര്‍ത്തകര്‍ പഴയമെഡിക്കല്‍ റപ്രസന്റിറ്റീവ്‌മാരെപോലെയാണ്‌. മരുന്ന്‌ വില്‍പ്പനക്കാരെപോലെ പത്രക്കോളവും, ടി.വി ടൈമിങ്ങും വില്‍ക്കാന്‍ നടക്കുന്നു. പുതിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ജോര്‍ണലിസ്‌റ്റുകള്‍ തങ്ങള്‍ മോഡേണ്‍ മെഡിക്കല്‍ റപ്പുമാരാണെന്നും പഴയ സ്‌കൂള്‍ ജേണലിസ്റ്റുകള്‍ ലാട വൈദ്യന്‍മാരാണെന്നും സ്വയം വിചാരിക്കുന്നു.

ഈയ്യിടെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ ഒരു മലയാളം ടി.വി ചാനലിന്‌ വാര്‍ത്താ വിപരണം നല്‍കുന്ന ജേര്‍ണലിസ്റ്റിനെ അവിടത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പരിഹസിച്ചത്‌ ഇങ്ങിനെ: ഇതിലും നന്നായിവര്‍ത്തമാനം പറയാന്‍ കെല്‍പ്പുള്ളവര്‍ നമ്മള്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഉണ്ടെന്നാണ്‌.

30വയസ്‌ പ്രായമുള്ള അവിവാഹിതനും, കുടുംബഭാരവും, ലോകവ്യഥയുമില്ലാത്ത കോമാളിവേഷംകെട്ടുന്ന പാവം ടി.വി ജേര്‍ണലിസ്റ്റിനെ ഓട്ടോ ഡ്രൈവര്‍ക്ക്‌ കളിയാക്കാന്‍ എന്തധികാരമെന്ന്‌ ടി.വി പ്രേക്ഷകനാണെങ്കില്‍ ആരും സ്വയം പോലും ചോദിക്കില്ല.

ഇനി മാധ്യമം മാറിയവരുടെ കാര്യമാണ്‌ ഏറെ കഷ്ടം. പ്രിന്റിങ്ങ്‌ മീഡിയായിലെ വര്‍ക്ക്‌ ബോറടിച്ചപ്പോള്‍ ചിലര്‍ വിഷ്വല്‍ മീഡിയായിലേക്ക്‌ വാക്കും, റണ്ണും ചെയ്‌തു. ഇവരുടെ ഭാഷാ പ്രയോഗമാണ്‌ ഏറെ കഷ്ടം. തുടങ്ങിയെടുത്ത്‌ തന്നെയാണ്‌ ഇപ്പോഴും പലരും നില്‍ക്കുന്നത്‌. അതിനവര്‍ പറയുന്ന സമാധാനം: എഴുത്ത്‌ ഭാഷയേ നിലവിലുള്ളൂ. ഇനിയും പുതിയ ദൃശ്യഭാഷാ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നാണ്‌.

ഒരു വര്‍ഷത്തിന്‌ താഴെ തിരുവനന്തപുരം പ്രസ്‌ ക്ലബിലെ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ഇലക്ട്രോണിക്‌സ്‌ ജേണലിസം പഠിക്കുന്ന ന്യൂജനറേഷന്‍ കുട്ടികളുമായി അനന്തപുരിയിലെ ഒരോപ്പണ്‍ ടെറസില്‍ പട്ടാളകുപ്പിയുമായി വിസ്‌തരിച്ചൊന്നു കുടി. സത്യത്തില്‍ സങ്കടം തോന്നിപോയി. അടുത്തകാലത്തൊന്നും നമ്മുടെ മാധ്യമലോകത്ത്‌ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കില്ല.

പണ്ട്‌ ചില പേപ്പര്‍ മുതലാളികള്‍ വിചാരിച്ചിരുന്നു. സര്‍ഗാത്മക സാഹിത്യകാരന്‍മാര്‍ക്ക്‌ പത്രപ്രവര്‍ത്തനകച്ചവടത്തെ രക്ഷിക്കാനാവുമെന്ന്‌! അങ്ങിനെ ചില ക്രിയേറ്റീവ്‌ റൈറ്റേഴ്‌സിനെ പേപ്പറിന്റെ എഡിറ്റര്‍മാരും, ന്യൂസ്‌ എഡിറ്റര്‍മാരുമൊക്കെ ആക്കി. അങ്ങിനെ ലാസ്റ്റ്‌ എന്തുണ്ടായി എന്ന്‌ വെച്ചാല്‍ പേപ്പര്‍ ആപ്പീസില്‍ നിന്ന്‌ ഇവര്‍ റണ്‍ചെയ്‌തു. എസ്‌കെയ്‌പ്പിന്‌ ശേഷം ഇവര്‍ പ്രസ്‌ക്ലബിന്റെ ചില്ലിന്‌ കല്ലെറിഞ്ഞ്‌ കൊണ്ട്‌ പറഞ്ഞു: റൈറ്റേഴിസിന്റെ സെമിത്തേരിയാണ്‌ ജേര്‍ണലിസം എന്ന്‌.

അതുകൊണ്ടൊരു ഭാഗ്യമുണ്ടായി. സ്വപ്‌നജീവികളല്ലാത്ത നല്ല പത്ര പ്രവര്‍ത്തകരെ നമുക്ക്‌ കിട്ടി. സ്വപ്‌ന ജീവികള്‍ ചിത്രം/കഥ/കവിത/നാടകം/സിനിമ എന്നിവ എഴുതി കാലം കഴിക്കാമെന്ന്‌ കണക്ക്‌ കൂട്ടവെ ദൈവം വീണ്ടും അന്തകവിത്തിട്ടു. വേഷം കെട്ടിതെയ്യത്തിന്റെ വരവുണ്ടായത്‌പോലെ എഴുത്തായ എഴുത്തൊക്കെ നെറ്റാക്കികെട്ടി ബ്ലോഗന്‍മാരകുടെ വരവുണ്ടായി.

ടി.വി വന്നപ്പോള്‍ എഴുത്ത്‌ മരിച്ചു!
അപ്പോള്‍ സീരിയല്‍ റൈറ്റര്‍ പറയുന്നു: ഇനി ഏതെഴുത്തും ദൃശ്യഭാഷയിലൂടെ മാത്രമേ സാധ്യമാകൂ.

ഇപ്പോള്‍ ബ്ലോഗന്‍മാര്‍ പറയുന്നു. പു-സ്‌-ത-വായന പോയി. ഇ-വായനമാത്രം. തപാല്‍ പെട്ടിയില്‍ രചനകള്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടിനിയത്തെകാലം കാര്യമൊന്നുമില്ല.

ആര്‍ട്ടിക്കിള്‍സ്‌ ഇ-മെയില്‍തന്നെ പോസ്‌റ്റ്‌ ചെയ്‌താലേ മാലോകര്‍വായിക്കൂ.

ഒന്നല്ല, രണ്ടായിരത്തിലധികം പേരെഴുതുന്ന, പത്തല്ല, പതിനായിരത്തിലധികം പേര്‍ വായിക്കുന്ന, കൊല്ലത്തില്ല്‌ല, അന്നന്ന്‌ നൂറ്‌ കണക്കിന്‌ രചനകളുണ്ടാകുന്ന ബ്ലോഗില്‍ നിങ്ങളെഴുതിയില്ലെങ്കില്‍ നിങ്ങള്‍ ചത്ത്‌ പോകും. ചത്തോന്റെ ജാതകം പിന്നെ ആര്‌ നോക്കും.

പുത്തകം ചത്ത്‌ പോവുകവഴി അച്ചടിക്കാരന്റെയും, പേപ്പറ്‌ ചത്ത്‌ പോവുകവഴി എഡിറ്റര്‍മാരുടെയും കാലം കഴിഞ്ഞു. കാലന്‍ കോഴികൂവുന്നു. ഏതെല്ലാം എഴുത്തുകാരന്റെ ചാവാണപ്പാകേക്കണ്ടിവരിക.

ഇനികൊന്നാലും ചാവാത്തവരോട്‌ പറയട്ടെ. നാളത്തെ എഴുത്താണ്‌ പോലും ബ്ലോഗ്‌!

എല്ലാബ്ലോഗെഴുത്തുകാരുടെയും വിചാരം ലോകം എപ്പോഴും അവരെ വായിച്ച്‌ കൊണ്ടിരിക്കുന്നുവെന്നാണ്‌. സത്യത്തില്‍ ആരാണ്‌ ബ്ലോഗെഴുത്തുകാരെ വായിക്കുന്നത്‌. പത്രപ്രവര്‍ത്തനം എന്ന ഗോസ്‌റ്റ്‌ റൈറ്റിങ്ങ്‌ 'പ്രേത'മായി തന്നെ ഇവിടെ നില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഏത്‌ ബ്ലോഗെഴുത്താണ്‌ നമ്മെ പുതിയ കാലത്തേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുന്നത്‌.

സുഹൃത്തെ, ഇതറിയണമെങ്കില്‍ എം. മുകുന്ദന്റെ കഥാപാത്രത്തെപോലെ നാല്‌പതാം വായസിലെങ്കിലും ഒരു ഇ-മെയില്‍ വിലാസം നിങ്ങള്‍ക്കുണ്ടാകേണ്ടിയിരിക്കുന്നു. പുതിയ വിലാസത്തില്‍ നിങ്ങള്‍ക്ക്‌ നിങ്ങളെ പോസ്‌റ്റ്‌ ചെയ്യാനാവുന്നില്ലെങ്കില്‍ ഒരു ഇ-സര്‍ജനെത്തി നിങ്ങളെ പോസ്‌റ്റ്‌ മോര്‍ട്ടം ചെയ്യും. തീര്‍ച്ച.

ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ (ഫ്രീലാന്‍സര്‍)
ഹരീഷ്‌ പന്തക്കല്‍ 9387841878

പണത്തിന്റെ ആത്മകഥ വായിക്കാന്‍ ഇന്ത്യന്‍ റൂപ്പീസ്‌ കടം തരുമോ ?



ഇന്ത്യന്‍ റൂപ്പീസ്‌ കടം തരുമോ... (ഫ്രീലാന്‍സര്‍)
ഹരീഷ്‌ പന്തക്കല്‍ (9747070368/ 9349749431)

മഹാത്മാഗാന്ധി മുതല്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ വരെയുളളവരുടെ ആത്മകഥകളില്‍ ഗാന്ധിസവും,നാസിസവും വായിച്ചതു പോലെ നളിനി ജമീലയുടെയും, മണിയന്‍പിളളയുടെയും, വേശ്യയുടെയും, കളളന്റെയും ആത്മകഥയും വായിച്ചു.

മരിച്ചവരുടെയും, ജീവിച്ചിരിക്കുന്നവരുടെയും ആത്മകഥകള്‍കുട്ടികള്‍ക്ക്‌ പ്രചോദനപരമായ ഒരനുഭവമാണ്‌ പോലും. അതുകൊണ്ടാണത്‌ പാഠപുസ്‌തകമാവുന്നതുപോലും.

ഗാന്ധിതലയുളള ഇന്ത്യന്‍ റൂപ്പീസ്‌ അടിച്ചിറക്കുന്ന നമ്മുടെ റിസര്‍വ്‌ ബാങ്കിന്റെ മുന്‍ഗവര്‍ണര്‍ ഡോ.മന്‍മോഹന്‍ സിംഗിനെക്കൊണ്ട്‌ ഇന്ത്യ ഭിപ്പിക്കുന്ന മാഡം സോണിയാഗാന്ധിയും നമ്മുടെ ഒറിജിനല്‍ ഗാന്ധിയുടെ ആത്മകഥ വായിച്ചിരിക്കും.അല്ലെങ്കില്‍ ഗാന്ധിപാര്‍ട്ടിയുടെ ആത്മാവില്‍ ഇത്രയധികം സത്യാന്വേഷിയായി മാഡം ഉയരില്ലായിരുന്നു. ഇന്നിരായാവുന്ന(ഇന്ദിരയല്ല)എല്ലാ ഗാന്ധിയന്മാര്‍ക്കും സ്‌തുതി.

ധനതത്വ ശാസ്‌ത്രകാരനായ ഡോ.സിംഗ്‌ റൂപ്പീസിന്റെ ആത്മകഥ വായിക്കാതിരിക്കാന്‍ ഇടയില്ല. കാരണം അദ്ദേഹം ഗാന്ധിനോട്ടീനുമേല്‍ കയ്യൊപ്പിട്ട മനുഷ്യനാണ്‌. കേരളാസ്‌ മന്ത്രിധനനും,റിസര്‍ച്ചര്‍ വിത്ത്‌ റൈറ്ററും മാര്‍ക്കിസ്റ്റുമായ ഡോ. റ്റി.എം. ഐസക്‌ റൂപ്പീസിന്റെ ആത്മകഥ വായിക്കാതിരിക്കില്ല.

ഒരുപക്ഷേ ലണ്ടനില്‍നിന്ന്‌ ഈ പുസ്‌തകം വിമാനം കയറ്റി എത്തിച്ചവരില്‍ ഒരാള്‍ ഡോ.ഐസക്‌ തന്നെയായിരിക്കും രണ്ടാമതേ ഡോ.സിംഗ്‌ വരൂ. കാരണം വായനയുടെയും എഴുത്തിന്റെയും കാര്യത്തില്‍, ഇന്ത്യക്കാര്‌ ഭരിച്ചാലും റീഡേഴ്‌സിന്റെ പ്രധാനമന്ത്രി ഡോ.ഐസക്‌ തന്നെയെന്ന്‌ മുഹമ്മദ്‌ ആര്യാടന്‍്‌ പോലും സമ്മതിക്കും.

ഇനി അഥവാ ഗാന്ധിതല റൂപ്പീസിന്റെ ആര്‌ വായിച്ചില്ലെങ്കിലും കെ.എസ്‌.വെങ്കിടാചലം എന്ന മനുഷ്യപുത്രന്‍ അത്‌ വായിച്ചു കഴിഞ്ഞു. വിസ്‌തരിച്ച വായന. ഈ വെങ്കിടമാണ്‌ ചലവും ചോരയും മണക്കുന്ന നോട്ടുകള്‍ക്ക്‌ ആത്മകഥയുണ്ടെന്നും നിയാല്‍ ഫെര്‍ഗുസ്‌ എന്ന വെളളക്കാരനാണ്‌ പണത്തിന്റെ ആത്മകഥ എഴുതിയതെന്നും മാലോകരോട്‌ വിളിച്ചു പറഞ്ഞത്‌. 595 ഇന്ത്യന്‍ റൂപ്പീസ്‌ വിലയുളള ഈ പുസ്‌തകത്തിന്‌ 442 പേജസ്‌ ഉണ്ടുപോലും. എഴുത്ത്‌ കടലാസിലാണെങ്കിലും റൂപ്പീസിന്റെ കഥ റൂപ്പീസ്‌ കൊടുത്തുതന്നെ വാങ്ങി വായിക്കണം മാഷെ. കാരണം അത്‌ നളിനിജമീലാസ്‌ ആത്‌കഥ വായിക്കുന്നത്‌ പോലെയല്ല. നഷ്ടം വരുത്തില്ല. നിരാശയും. പോരേ.

റൂപ്പീസിനെ നിയന്ത്രിക്കേണ്ട വ്യക്തികളും,സ്ഥാപനങ്ങളും മാത്രമല്ല ഡോ. മന്‍മോഹന്‍സിംഗിനെയും, ഡോ.തോമസ്‌ ഐസകിനെയും പോലുളള ഇടത്‌/വലത്‌-കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളും എത്ര മോശമായ രീതികളിലാണ്‌ സ്വന്തം നിലപാടിനു വേണ്ടി നോട്ടിനെ ഗാന്ധിതല പരിഗണിക്കാതെ വളക്കുകയും ഒടിക്കുകയും ചെയ്യുന്നതെന്ന്‌ ഫെര്‍ഗു ഈ പുസ്‌തകത്തില്‍ പറയുന്നത്‌്‌. സത്യം. ഇതുകേട്ട്‌ ബ്ലേഡ്‌ ഗംഗാധര്‍ മുതല്‍ പല്‌ശസേട്ടും, പലിശരഹിത മൊയിലാര്‍ച്ചവരെ ചിരിച്ചില്ലെങ്കിലേ അത്ഭുതമുളളു. കാരണം ഇന്ത്യന്‍ റൂപ്പീസ്‌ ഉണ്ടയ കാലം മുതല്‍ ഇക്കാലമത്രെയും ഞാള്‌ നോട്ടിന്റെ വെളളയില്‍(White merk) എന്തെല്ലാമെന്തല്ലാം കണ്ട്‌ രസിച്ചു. എന്തിന്‌ ചിലപ്പോള്‍ നമ്മുടെ ഇന്ത്യന്‌ റൂപ്പീസ്‌ എഡിറ്റോറിയലില്ലാതെ അടിയന്തിരാവസ്ഥക്കാലത്തിറങ്ങിയ പത്രങ്ങള്‍ പോലെയാണ്‌ പുളിച്ച ഒരു തെറിയോ, വളിച്ച അശ്ലീലമോ എഴുതാന്‍ ഒന്നുമില്ലെങ്കില്‍ വെളളമാര്‍ക്ക്‌ പൗരധര്‍മ്മത്താല്‍ അങ്ങ്‌ വട്ടത്തില്‌ മുറിച്ചുകളയും. എഡിറ്റോറിയലില്ലെങ്കിലും പത്രം വായിക്കാമെന്നത്‌ പോലെ 'വെളള'പോയാലും നോട്ട്‌ ചിലവാകും. ഇത്‌ വല്ലതും ബ്രിട്ടനിലിരുന്ന്‌ എഴുതുകയും ലണ്ടനില്‍ ചെന്ന്‌ അച്ചടിക്കുകയും ചെയ്‌ത റൂപ്പീസ്‌ ആത്മകഥാകാരന്‍ ഫല്‍ഗു അറിയുന്നുണ്ടോ.

റൂപ്പീസിനെക്കുറിച്ച്‌ ആദ്യം എഴുതിയത്‌ ധനശാസ്‌ത്രജ്ഞരോ, നിയാല്‍റെര്‍ഗുസനോ ഒന്നുമല്ല. പാവം നമ്മുടെ സാക്ഷാല്‍ നിത്യചൈതന്യയത്രിയാണ്‌.മൂല്യങ്ങളുടെ മലക്കം മറിച്ചിലിനെ കുറിച്ചാണ്‌ 'ഗുരുസ്വാമി' എഴുതിയത്‌. 'ധനം' ഇത്‌ തിരിച്ചിട്ടാലും മറിച്ചിട്ടാലും പൂച്ച വീഴുന്നതുപോലെ എന്ന ന്യൂട്ടണ്‍ തിയറിയാണ്‌ യതിഗുരു കണ്ടെത്തിയത്‌ തോമസ്‌ ഐസക്‌ വിചാരിക്കുന്നുണ്ടാകും ഇതാണോ വലിയ ന്യൂട്ടണ്‍ തിയറിയെന്ന്‌. എന്ത്‌ ചെയ്യാനാ സഖാവെ, ന്യൂട്ടണിലും ഒരു ഐസക്കുണ്ട്‌. തോമസിലും ഒരു ഐസക്കുണ്ട്‌.

'ധനം' പോലെ ധായും നായും തിരിച്ചിടുന്നത്‌ പോലെ. അത്‌കൊണ്ട്‌ തലയെഴുതിയ ശിഹാബുദ്ദീന്‍ പൊയ്‌ത്തുകടവ്‌ ഇത്‌ തല തിരിഞ്ഞ പരിപാടിയാണെന്ന്‌ ഫെര്‍ഗുസന്‌ മുമ്പേ എഴുതിയിട്ടുണ്ട്‌.

ഗാന്ധിതല മുതല്‍ വിലപിടിപ്പുളള നോട്‌സ്‌ തലകളേതെല്ലാമെന്നറിയാന്‍ ശിഹാബുദ്ദീന്റെ 'തല' വായിക്കുക.

എന്തൊക്കെ വിഷയങ്ങളാണ്‌ റൂപ്പീസിന്റെ ആത്മകഥാ പുസ്‌തകത്തില്‍ ഫെര്‍ഗു പറയുന്നത്‌. ബാങ്കര്‍മാര്‍,ബ്ലേഡുകള്‍,പണക്കാര്‍,കടക്കാര്‍,കൊളളക്കാര്‍ എന്നിവര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്‌തകമാണിതെന്ന്‌ വെങ്കിടാചലം.

സാമ്പത്തികശാസ്‌ത്രത്തെ ഒരു നോവല്‍ പോലെ ഈ പുസ്‌തകത്തില്‍ വായിക്കാമെന്നും ഇതിന്റെ സ്‌പോക്‌സ്‌മാന്‍.

ബാങ്ക്‌, പണയ,ബ്ലേഡ്‌, കട,കൊളളക്കാര്‍ക്ക്‌ ഈ പുസ്‌തകം വായിക്കാന്‍ കൊതി തോന്നുന്നില്ലേ?

റൂപ്പീസിനെകുറിച്ച്‌ നിങ്ങള്‍ക്ക്‌ ഒന്നുമറിയില്ല. ആയതിനാല്‍ ഫര്‍ഗുസ്‌ പറയുന്നു, റൂപ്പീസ്‌ എന്നല്ല ഡോളര്‍എന്നല്ല ദീനാര്‍ എന്നോ ദിര്‍ഹം എന്നോ ഏത്‌ ദൈവനാമത്തില്‍ വിളിച്ചാലും പണം, പണം തന്നെയാണ്‌. എല്ലാവര്‍ക്കും എല്ലാറ്റിനും പണം വേണം. അത്‌കൊണ്ട്‌ തന്നെ പണം എല്ലാ നന്‍മകളുടെയും, തിന്മകളുടെയും അടിസ്ഥാന കാരണംകൂടിയാണ്‌.

എന്റെ പൊന്നു സായിപ്പേ, ഇത്‌ ഏത്‌ കുട്ടിക്കാണ്‌ ഏത്‌ കാലത്താണ്‌ അറിയാതിരുന്നത്‌. ഏത്‌കുഞ്ഞിനും ചില്ലറയിടാന്‍ ഹുണ്ടിയുളള കാലമാണിത്‌.കുലുക്കട്ടെ, കുലുക്കട്ടെ ചില്ലറ കുലുക്കട്ടെ.


പണം എവിടെ നിന്നുവന്നു? എവിടേക്കു പോകുന്നു? ഇതൊന്നുമോര്‍ത്ത്‌ സായിപ്പ്‌ തല പുണ്ണാക്കേണ്ട. ഇന്‍കംടാക്‌സ്‌ ഇന്റലിജന്‍സും എന്‍ഫോഴ്‌സുമെന്റുമൊക്കെ എല്ലാ രാജ്യത്തുമുണ്ട്‌. പുസ്‌തകമെഴുതി അവരുടെ പണി കളയേണ്ട.

ഫെര്‍ഗുസന്‍ റൈറ്ററുടെ അന്തിമ വിശകലനത്തില്‍ പണം മനുഷ്യരാശിയുടെ ഉയര്‍ച്ചയ്‌ക്കല്ല,തകര്‍ച്ചയ്‌ക്കാണ്‌പോലും കാരണമാകുന്നത്‌. അതുകൊണ്ട്‌ തന്നെ ദരിദ്രര്‍ പണം എന്ന ഭീകരജന്തുവിനെ വരച്ചവരയില്‍ നിര്‍ത്തണംപോലും

കളളപ്പണത്തിന്റെയും കളളനോട്ടിന്റെയും പോളിറ്റ്‌ബ്യൂറോയായ കാസര്‍കോട്‌ വെച്ച്‌ മറിച്ചൊരു തര്‍ക്കത്തിന്‌ മുതിരുന്നില്ല സര്‍. കാരണം മറ്റൊന്നുമല്ല, ആവതില്ല എന്നത്‌ മാത്രം.

ആയതിനാല്‍ സര്‍,ഫെര്‍ഗുസന്‍,

ഞാനൊരു ഇന്ത്യന്‍ ദരിദ്രനാണ്‌. പണം എന്ന ഭൂതത്തെ വരച്ചവരയില്‍ നിര്‍ത്താനുള്ള ശേഷിയില്ല. ഏതെങ്കിലുമൊരു ഭൂതത്തെ പിടിച്ചു തിന്നാനുള്ള വിശപ്പ്‌ മാത്രമാണുള്ളത്‌. അതിനാല്‍ പ്ലീസ്‌, ഗാന്ധിതലയുള്ള കുറച്ച്‌ ഇന്ത്യന്‍ റുപ്പീസും കയ്യൊപ്പിട്ട റുപ്പീസിന്റെ ആത്മകഥാ പുസ്‌തകവും തരൂ. സര്‍, തീര്‍ച്ചയായും കഞ്ഞിവെച്ച്‌ കുടിച്ചിട്ട്‌ ഈ ഗമണ്ടന്‍ പുസ്‌തകം നോവല്‍ പോലെ വായിക്കാം